Thursday, 10 June 2010

ഇടവേള ബാബു ആരുമല്ല. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തിരുന്ന് പ്യൂണ്‍ പണി ചെയ്യുന്ന ആളാണ് - തിലകന്‍.

തിങ്കളാഴ്ച അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തില്‍ ഹാജരാവുമെങ്കിലും തന്‍റെ നിലപാടുകളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്ന് നടന്‍ തിലകന്‍. മോഹന്‍‌ലാല്‍ ആവശ്യപ്പെട്ടതിനുസരിച്ചാണ് അമ്മ യോഗത്തില്‍ ഹാജരാവുന്നതെന്നും തിലകന്‍ പറഞ്ഞു.

മോഹന്‍‌ലാലിനോട് എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം നല്ല നടനാണ്. സീനിയര്‍ അഭിനേതാവുമാണ്. അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് തിങ്കളാഴ്ച ഹാജരാവുന്നത്. അമ്മയുടെ തീരുമാനം അനുകൂലമാണെങ്കില്‍ വഴങ്ങും. എന്നാല്‍ ഇടവേള ബാബുവിനെപ്പോലുള്ളവര്‍ ജോയിന്‍റ് സെക്രട്ടറിയായി ഇരിക്കുന്ന അമ്മയില്‍ നിന്ന് തനിക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ല.

തിലകന് ഒരവസരം കൂടി നല്‍കുന്നുവെന്നും തിങ്കളാഴ്ച ഹാജരായില്ലെങ്കില്‍ തന്നെ പുറത്താക്കുമെന്നും പറയാന്‍ ഇടവേള ബാബു ആരുമല്ല. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തിരുന്ന് പ്യൂണ്‍ പണി ചെയ്യുന്ന ആളാണ് അയാള്‍.

തന്നെ നിരന്തരം പടങ്ങളില്‍ നിന്ന് ഒഴിവാക്കുകയാണ്. ഇത്തരത്തില്‍ തൊഴില്‍ നിഷേധം വന്നിട്ടും ഒരക്ഷരം മിണ്ടാതിരിക്കുന്ന അമ്മയുടെ ഭാരവാഹികള്‍ വിളിക്കുന്ന ചര്‍ച്ചയ്ക്ക് പോവുന്നത് കുന്തം പോയാലും കുടത്തിലും തപ്പണമല്ലോ എന്ന് കരുതിയാണ്. അവിടെ ചെന്നാല്‍ കുന്തം കിട്ടുമോ എന്ന് നോക്കട്ടെയെന്നും തിലകന്‍ പറഞ്ഞു.

നേരിട്ട് ഹാജരായി വിശദീകരണം നല്കണമെന്ന് ആവശ്യപ്പെട്ട് ‘അമ്മ’ ഇതിനു മുമ്പ് രണ്ടു തവണ തിലകന് കത്തു നല്കിയിരുന്നു. രണ്ടു തവണയും ദൂതന്‍ മുഖേന മറുപടി നല്കിയ തിലകന്‍ വേറൊരിക്കല്‍ തപാല്‍ മാര്‍ഗവും വിശദീകരണം നല്കിയിരുന്നു. എന്നാല്‍ ഇതില്‍ ‘അമ്മ’ തൃപ്തയായിരുന്നില്ല.

തിങ്കളാഴ്ച കൊച്ചിയില്‍ ‘അമ്മ’യ്ക്കു മുമ്പില്‍ നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അമ്മ ഇപ്പോള്‍ കത്തു നല്കിയിരിക്കുന്നത്. ഹാജരായില്ലെങ്കില്‍ തിലകന് ‘അമ്മ’യെ ഒന്നും ബോധിപ്പിക്കാനില്ലെന്ന് കരുതി നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും സംഘടന അറിയിച്ചിരുന്നു

സൂപ്പര്‍താരങ്ങള്‍ക്ക്‌ പൃഥ്വിരാജിനെ ഭയമാണെന്ന് നടന്‍ തിലകന്‍

സൂപ്പര്‍താരങ്ങള്‍ക്ക്‌ പൃഥ്വിരാജിനെ ഭയമാണെന്ന് നടന്‍ തിലകന്‍. ഈ ഭയം കാരണമാണ് പൃഥ്വിയുടെ സിനിമകള്‍ ഫാന്‍സിനെ ഉപയോഗിച്ച്‌ കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും തിലകന് പറഞ്ഞു‍. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തിലകന്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ വീണ്ടും രംഗത്തുവന്നത്.

പുതുതലമുറയിലെ ആണത്തമുള്ള നടനാണ്‌ പൃഥ്വി. അത്യാവശ്യം സംസാരിക്കാനറിയാവുന്ന ചെറുപ്പക്കാരനുമാണ്. മാത്രമല്ല നടന്‍ സുകുമാരന്റെ മകന്‍ കൂടിയാണ്‌. ഈ തന്റേടമാണ്‌ തനിക്ക്‌ അനുകൂലമായി സംസാരിക്കാന്‍ പൃഥ്വിരാജിനെ പ്രേരിപ്പിച്ചതെന്നും തിലകന്‍ പറഞ്ഞു.

ഇതേചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി തിലകന് അനുകൂലമായി സംസാരിച്ചത്. തിലകനെ മാറ്റിനിര്‍ത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൃഥ്വി അദ്ദേഹത്തെ അനുകൂലിച്ച് സംസാരിച്ചത്. ഒരു നടനെയും സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനോട് അനുകൂലിക്കുന്നില്ലെന്ന് പൃഥ്വി പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്നത് തന്നോട് ആരും ഇതേപ്പറ്റി ചോദിക്കാത്തതു കൊണ്ടാണെന്നും പൃഥ്വി പറഞ്ഞിരുന്നു. തിലകന്‍ വിഷയം കത്തി നില്‍ക്കുമ്പോള്‍ മമ്മൂട്ടി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൃഥ്വിയും പങ്കെടുത്തിരുന്നു.

എന്നാല്‍ എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ മമ്മൂട്ടിയും പൃഥ്വിയും മടങ്ങുകയായിരുന്നു

മോഹന്‍ലാലിന് ലഭിച്ച ലഫ്റ്റനന്‍റ് കേണല്‍ പദവി മമ്മൂട്ടിക്ക് ലഭിക്കില്ല - തിലകന്‍

സൂപ്പര്‍താരങ്ങള്‍ക്കെതിരെ, പ്രധാനമായും മമ്മൂട്ടിക്കെതിരെ ഒളിയമ്പുമായി നടന്‍ തിലകന്‍ വീണ്ടും രംഗത്ത്. മോഹന്‍ലാലിന് ലഭിച്ച ലഫ്റ്റനന്‍റ് കേണല്‍ പദവി മമ്മൂട്ടിക്ക് ലഭിക്കില്ലെന്ന് തിലകന്‍ പറഞ്ഞു‍. തിരുവനന്തപുരത്ത് ആശാന്‍ അക്കാദമിയുടെ ആദരം സ്വീകരിച്ച ശേഷം സംസാരിക്കുമ്പോഴാണ് തിലകന്‍ ഇങ്ങനെ പറഞ്ഞത്.

“സൂപ്പര്‍താരങ്ങള്‍ അവാര്‍ഡുകള്‍ക്കു വേണ്ടി പരക്കം പായുകയാണ്. ഒരു പദവി ഒരാള്‍ക്ക് ലഭിക്കുമ്പോള്‍ മറ്റേയാളും അത് നേടുന്നു. എന്നാല്‍ ഒന്നു മാത്രം അതില്‍ ഒരാള്‍ക്ക് ലഭിക്കില്ല, അത് പട്ടാളവേഷമാണ്” - മമ്മൂട്ടിയെ പരോക്ഷമായി സൂചിപ്പിച്ച് തിലകന്‍ പറഞ്ഞു.

“സൂപ്പര്‍താരങ്ങള്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നത്. എന്നേപ്പോലെ ചെറിയ വേതനം വാങ്ങുന്നവരെ ഒതുക്കാനാണ് അവരുടെ ശ്രമം. അവരെ ആശ്രയിച്ചു നില്‍ക്കുന്ന ഉപഗ്രഹങ്ങള്‍ അതിന് പിന്തുണയും നല്‍കുന്നു” - തിലകന്‍ പറഞ്ഞു.

PRO

“അഭിനയം എന്‍റെ തൊഴിലാണ്. സ്ക്രീനിലും സ്റ്റേജിലുമേ അഭിനയമുള്ളൂ, ജീവിതത്തില്‍ അഭിനയിക്കാനറിയില്ല. അമ്മയില്‍ നിന്ന് പുറത്താക്കി എന്നുപറഞ്ഞ് അഭിനയം ഉപേക്ഷിക്കാന്‍ കഴിയില്ല. അമ്മയില്‍ നിന്ന് എന്നെ പുറത്താക്കിയവര്‍ ലജ്ജിക്കും. വിനയന്‍റെ ചിത്രത്തില്‍ അഭിനയിച്ചതിനെയാണ് വലിയ തെറ്റെന്ന് പറയുന്നത്. വിനയന്‍റെ ചിത്രത്തില്‍ അഭിനയിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കുലറൊന്നും ലഭിച്ചിട്ടില്ല. ഇനി അഥവാ ലഭിച്ചാലും വിനയന്‍റെ പടത്തില്‍ അഭിനയിക്കാതിരിക്കില്ല” - തിലകന്‍ വെളിപ്പെടുത്തി.

“പ്രശ്നങ്ങള്‍ തീരണമെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഖേദം പ്രകടിപ്പിക്കേണ്ടത് തെറ്റ് ചെയ്തവരാണ്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. ഞാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ അടുത്ത മാസം പ്രഖ്യാപിക്കും. ജൂലൈയില്‍ അരങ്ങേറത്തക്ക വിധത്തില്‍ ഒരു നാടകത്തിന്‍റെ പ്രവര്‍ത്തനവും നടന്നുവരുന്നു” - തിലകന്‍ അറിയിച്ചു.

പിണറായി വിജയന് ‍എനിക്ക് അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചില്ല” - തിലകന്‍

തൊഴില്‍‌പരമായ പ്രതിസന്ധി ഉണ്ടായപ്പോള്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തനിക്ക് അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ലെന്ന് നടന്‍ തിലകന്‍. കൈരളി ചാനല്‍ ചെയര്‍മാന്‍റെ സ്വാധീനമായിരിക്കാം ആദ്യകാല കമ്യൂണിസ്റ്റായ തന്നെ തഴഞ്ഞതിന്‍റെ കാരണമെന്നും തിലകന്‍ തുറന്നടിച്ചു.

മുംബൈയില്‍ ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് തിലകന്‍ മമ്മൂട്ടിക്കും പിണറായിക്കുമെതിരെ രംഗത്തെത്തിയത്.

“പിണറായി വിജയനും കൈരളി ചാനലും എനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ മടിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് കൈരളി ടിവിയുടെ ചെയര്‍മാന്‍റെ സ്വാധീനമായിരിക്കാമെന്നാണ് ഞാന്‍ കരുതുന്നത്. എനിക്ക് തൊഴില്‍ പ്രശ്നമുണ്ടായപ്പോള്‍ സാംസ്കാരികമന്ത്രി എം എ ബേബിയെ ഫോണില്‍ വിളിച്ച് ഞാന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. താന്‍ ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും പിണറായി വിജയനെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കാമെന്നും ബേബി എന്നെ അറിയിച്ചു. എന്നാല്‍ പിണറായി എനിക്ക് അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചില്ല” - തിലകന്‍ പറയുന്നു.

സി പി എം തന്നെ പിന്തുണച്ചില്ലെങ്കിലും സി പി ഐയുടെ തൊഴിലാളി സംഘടന തനിക്ക് നല്‍കിയ പിന്തുണയില്‍ തിലകന്‍ സന്തോഷം പ്രകടിപ്പിച്ചു. മലയാള സിനിമയില്‍ അധോലോകസംഘങ്ങള്‍ പണം മുടക്കുന്നുണ്ടോ എന്ന് അറിയില്ലെന്ന് പറഞ്ഞ തിലകന്‍ പക്ഷേ, മലയാള സിനിമയില്‍ അധോലോകത്തിന് സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ആരോപിച്ചു.

അതേ സമയം, മുംബൈ സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലെത്തിയ തിലകന്‍ താരസംഘടനായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. നടന്‍ ശ്രീനാഥിന്‍റെ മരണം സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സാംസ്കാരികമന്ത്രി എം‌എ ബേബിയുടെ പണി

ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെടാതെ, ആളുകള്‍ മരിച്ചാല്‍ ആചാരവെടി വയ്ക്കാന്‍ കോപ്പുകൂട്ടുന്നത് മാത്രമാണ് സാംസ്കാരികമന്ത്രി എം‌എ ബേബിയുടെ പണിയെന്നും അതല്ലാതെ ബേബിക്ക് മറ്റ് പണിയെന്തെങ്കിലും ഉണ്ടോ എന്ന് തനിക്കറിയില്ലെന്നും നടന്‍ തിലകന്‍. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തിലകന്‍. കമ്യൂണിസ്റ്റുകാരനായ തനിക്ക് കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ നിന്ന് യാതൊരു തരത്തിലുമുള്ള സഹായവും ലഭിക്കാത്തതിന്റെ നൈരാശ്യം തിലകന്റെ വാക്കുകളില്‍ തളം‌കെട്ടിനിന്നിരുന്നു.

“രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദന്റെ അവസ്ഥയാണ്‌ കലാരംഗത്ത്‌ താന്‍ നേരിടുന്നത്. എനിക്ക് ആരാധകരുണ്ട്, സ്ഥാനമുണ്ട്. എന്നാല്‍ എനിക്കൊന്നും ചെയ്യാന്‍ ആകുന്നുമില്ല. അച്യുതാനന്ദന്റെ അതേ അവസ്ഥ തന്നെ. തൊഴില്‍ നിഷേധമുണ്ടായപ്പോള്‍ മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍ കാര്യങ്ങള്‍ വിളിച്ചന്വേഷിച്ചിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ആരോടാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. താങ്കള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഇടപെടണമെന്ന് ഞാന്‍ പറയുകയുണ്ടായി. എന്നാല്‍ ഒരു തുടര്‍നടപടിയും ഉണ്ടായില്ല.‌”

“സാംസ്കാരിക മന്ത്രി എംഎ. ബേബിയുമായും ഞാന്‍ ബന്ധപ്പെട്ടിരുന്നു. പിണറായി വിജയനെ അറിയിച്ച്‌ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്‌ത്‌ സര്‍ക്കാരിന്‌ ചെയ്യാനാവുന്നതെല്ലാം ചെയ്യാമെന്നായിരുന്നു മറുപടി. എന്നിട്ടെന്തായി? ഒരു ചെറുവിരല്‍പോലും അനക്കിയില്ല. അതേ മന്ത്രിയാണ് ഒരു സൂപ്പര്‍ താരത്തിന്റെ പടം പെട്ടിയിലായപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി ചാടിവീണത്. ആളുകള്‍ മരിക്കുമ്പോള്‍ ആചാരവെടി വയ്ക്കുന്നതു മാത്രമാണോ സാംസ്‌കാരിക മന്ത്രിയുടെ പണി? എനിക്ക് കക്ഷിയുടെ പണി അറിയാത്തതിനാല്‍ ചോദിക്കുകയാണ്.”

“കോടികള്‍ വാങ്ങുന്നവര്‍ക്ക്‌ വീണ്ടും വീണ്ടും കോടികള്‍ വാങ്ങാന്‍ സഹായിക്കുകയാണ്‌ നമ്മുടെ സര്‍ക്കാരിന്റെ നയം. അവിഭക്‌ത കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കാരനായിരുന്ന ഞാന്‍ 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആശയക്കുഴപ്പത്തിലായ സഖാക്കളില്‍ ഒരാളാണ്‌. രണ്ടു വള്ളത്തില്‍ ചവിട്ടുന്ന സ്വഭാവമില്ല.”

“അമ്മ എന്ന സംഘടന യഥാര്‍ഥ അമ്മയല്ല, രണ്ടാനമ്മയും മാഫിയയുമൊക്കെയാണ്‌. അവരുമായി ഒത്തുതീര്‍പ്പോ അനുരഞ്ജനമോ ഇല്ല. സോറി എന്ന രണ്ട്‌ വാക്ക്‌ പറഞ്ഞാല്‍ പ്രശ്നങ്ങള്‍ തീരുമെന്നാണ്‌ അവര്‍ പറയുന്നത്. എന്തിനാണ് ഞാന്‍ സോറി പറയേണ്ടത്? തെറ്റു ചെയ്യാത്തതിനാല്‍ ക്ഷമ ചോദിക്കാനാവില്ല. സഹോദരസംഘടനയായ ഫെഫ്ക തിലകനൊപ്പം ജോലി ചെയ്യരുതെന്ന്‌ പറഞ്ഞ്‌ അയച്ച കത്തു നിലനില്‍ക്കെ, തിലകന്‌ വിലക്കില്ലല്ലോ എന്ന പ്രസ്‌താവനയിലൂടെ പീലാത്തോസ്‌ ആകുകയാണ്‌ അമ്മയുടെ പ്രസിഡന്റ്‌. എന്തൊരു പ്രസ്താവന!”

“പത്മശ്രീയും ദേശീയ അവാര്‍ഡുകളുമെല്ലാം നല്‍കി ആദരിച്ച വ്യക്‌തിയുടെ തൊഴില്‍സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെയുള്ള കേസ്‌ കോടതി തുറന്നാലുടന്‍ പരിഗണനയ്ക്ക്‌ വരും. അതിനിടയില്‍, നാടകകളരിയുമായി പുതുതലമുറയെ അഭിനയ, സംവിധാന, രംഗകല തുടങ്ങിയ മേഖലകളിലേക്ക്‌ ആകര്‍ഷിക്കാനുള്ള പദ്ധതിക്ക്‌ 17ന്‌ അമ്പലപ്പുഴയില്‍ രൂപം നല്‍‌കാനും പദ്ധതിയുണ്ട്.” - തിലകന്‍ പറഞ്ഞു.

മമ്മൂട്ടി,എന്നെ കൊല്ലട്ടെ, അപ്പോഴറിയാം കേരളം എങ്ങനെ ചലിക്കുമെന്ന്’ - തിലകന്‍

കുറേ ഫാന്‍സിനെ വച്ച് ഒരാഴ്ചയ്ക്കകം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളാണ് മമ്മൂട്ടിയെന്ന് നടന്‍ തിലകന്‍. ‘അദ്ദേഹം എന്നെ കൊല്ലട്ടെ, അപ്പോഴറിയാം കേരളം എങ്ങനെ ചലിക്കുമെന്ന്’ - തിലകന്‍ പറയുന്നു. ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തിലകന്‍റെ ഈ വെളിപ്പെടുത്തല്‍.

“തിലകനെ കൊല്ലുമെന്ന് കുറേ ഫാന്‍സിനെ വച്ച് ഭീഷണിപ്പെടുത്തിയയാളാണ് മമ്മൂട്ടി. ഒരാഴ്ചയ്ക്കകം കൊല്ലുമെന്നാണ് പറഞ്ഞത്. ഇതുവരെ കൊന്നില്ല. അദ്ദേഹം കൊല്ലട്ടെ, അപ്പോഴറിയാം കേരളം എങ്ങനെ ചലിക്കുമെന്ന്. അദ്ദേഹത്തിന് ആരെയും കൊല്ലാനൊന്നും അവകാശമില്ല. കൊല്ലുമെന്ന് പറഞ്ഞതിന് പൊലീസ് സ്റ്റേഷനില്‍ പോയി ഞാന്‍ പരാതി കൊടുത്തത് പത്രങ്ങളിലും ചാനലുകളിലുമൊക്കെ വന്നതാണ്. എന്നിട്ടും മമ്മൂട്ടി ശബ്ദിച്ചില്ല. എന്താണതിന് കാരണം?” - തിലകന്‍ ചോദിക്കുന്നു.
PRO

“എനിക്കു മാത്രമല്ല മമ്മൂട്ടിയോടു വിരോധം. സുരേഷ് ഗോപിക്ക് വിരോധമുണ്ട്. മരിച്ചുപോയ മുരളിക്ക് വിരോധമുണ്ടായിരുന്നു. ഈ രണ്ടുപേരും എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ഇപ്പോള്‍ ഇത് തുറന്നുപറയാന്‍ തയ്യാറാകാത്തതെന്തെന്ന് എനിക്കു മനസിലാകുന്നില്ല. തുറന്നു പറഞ്ഞില്ലെങ്കില്‍ സിനിമ നന്നാകില്ല. സിനിമയുടെ ശവപ്പെട്ടിയില്‍ സൂപ്പര്‍താരങ്ങള്‍ ഓരോ ആണിയും അടിച്ചുകൊണ്ടിരിക്കുകയാണ്” - തിലകന്‍ പറയുന്നു.

മമ്മൂട്ടിയെക്കുറിച്ച് വളരെ രൂക്ഷമായി പ്രതികരിക്കുന്ന തിലകന്‍ പക്ഷേ മോഹന്‍ലാലിനെക്കുറിച്ച് ഈ അഭിമുഖത്തില്‍ സോഫ്റ്റായാണ് സംസാരിക്കുന്നത്. “മമ്മൂട്ടി പെരുമാറിയിട്ടുള്ളതുപോലെ ഇന്നുവരെ മോഹന്‍ലാല്‍ എന്നോടു പെരുമാറിയിട്ടില്ല. ലാല്‍ എന്നോട് വളരെ സ്നേഹമായിട്ടും നീതിയായിട്ടുമാണ് പെരുമാറിയിട്ടുള്ളത്. മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ള പല കാര്യങ്ങളും ഞാന്‍ വിശ്വസിക്കുന്നില്ല” - തിലകന്‍ വ്യക്തമാക്കുന്നു.